മക്കായ്: ഓസ്ട്രേലിയായ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ഓസീസ് പേസർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ ബാറ്റർമാർ തകർന്നടിഞ്ഞതോടെ 64 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് നിരയിൽ നാല് ബാറ്റർമാർ ഡക്കായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ പത്തു റൺസെന്ന ദയനീയ നിലയിലായിരുന്നു. പത്താം വിക്കറ്റിൽ തയ്ജുൾ ഇസ്ലാമും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് 25 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ബംഗ്ലാദേശ് 64 റൺസിലെത്തിയത്.
പത്ത് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു.